Friday, March 25, 2011

അന്തംവിട്ട് കോണ്‍ഗ്രസുകാര്‍

തൃശൂര്‍: ഇന്റര്‍നെറ്റിലൂടെ രാഹുല്‍ഗാന്ധിയെ പരിചയപ്പെട്ടയാള്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായതിന്റെ നടുക്കം വിട്ടുമാറാതെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയില്‍. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ഡിസിസി ഭാരവാഹി പി എ മാധവന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണുവച്ച സീറ്റിലേക്കാണ് രാഹുല്‍ കെ ടി ബെന്നിയെ കെട്ടിയിറക്കിയത്. കെപിസിസിയും ഡിസിസിയും വാശിയോടെ എതിര്‍ത്തിട്ടും രാഹുലിന്റെ 'നിര്‍ബന്ധപ്പട്ടിക'യില്‍ ഇടംപിടിച്ച ബെന്നി സ്ഥാനാര്‍ഥിയായി. എറണാകുളം ജില്ലക്കാരനായ കെ ടി ബെന്നിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും ബോധ്യപ്പെടുത്തിയിരുന്നു. കെപിസിസിയുടെ ശുപാര്‍ശ തള്ളി ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമായി.

ചാലക്കുടിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയ ഡിസിസി വൈസ് പ്രസിഡന്റ് പി എ മാധവന്‍ കടുത്ത നിരാശയിലാണ്. കുന്നംകുളംകാരനായ മാധവനെ, അവിടത്തെ സീറ്റ് സിഎംപിക്ക് നല്‍കിയതിനെത്തുടര്‍ന്ന് ചാലക്കുടി നല്‍കാമെന്നു പറഞ്ഞ് പറ്റിക്കുകയായിരുന്നു. മാധവന് ഒട്ടും താല്‍പ്പര്യമില്ലാത്ത മണലൂരാണ് ലഭിച്ചത്. അങ്കമാലി സ്വദേശിയായ 'ഏതോ ഒരു ബെന്നി' രാഹുല്‍ഗാന്ധിയുടെ പട്ടികയില്‍ ഇടം പിടിച്ചതറിഞ്ഞ് അന്തംവിട്ട ചാലക്കുടിയിലെ കോണ്‍ഗ്രസുകാര്‍ ഏറെ അന്വേഷണങ്ങള്‍ക്കുശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. മുമ്പ് കെഎസ്യു പ്രവര്‍ത്തകനായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ്. കാര്യമായ പാര്‍ടിപ്രവര്‍ത്തന പരിചയം ഇല്ലാത്ത ഇയാള്‍ ചാറ്റിങ്ങിലൂടെ രാഹുലുമായി ചങ്ങാത്തത്തിലായി. ഈ സൌഹൃദത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഇയാളെ തമിഴ്നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് ഇലക്ഷനില്‍ നിരീക്ഷകനാക്കി. ആ 'പെര്‍ഫോമന്‍സി'ല്‍ തൃപ്തനായാണ് രാഹുല്‍ സീറ്റ് ദാനം നല്‍കിയതത്രേ.

രാഹുലിന്റെ ധിക്കാരത്തിനെതിരെ എല്ലാ ഗ്രൂപ്പിനും പ്രതിഷേധം


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി നടത്തിയ ഇടപെടലിനെതിരെ കെപിസിസി നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസിനും ശക്തമായ അമര്‍ഷം. ചൊവ്വാഴ്ച അര്‍ധരാത്രി എഐസിസി ആസ്ഥാനത്തെ അടച്ചിട്ട മുറിയില്‍ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ മാരത്തചര്‍ച്ച നടക്കുമ്പോള്‍ പുറത്തുണ്ടായിരുന്ന സംസ്ഥാനനേതാക്കളില്‍ പലരും ഈ പ്രതിഷേധം മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറഞ്ഞു. കേരളത്തില്‍ യൂത്ത്കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുപോലുമില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയ രാഹുല്‍ഗാന്ധി പാവപ്പെട്ട നേതാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അവര്‍ പരിതപിച്ചു. എന്നാല്‍, ഹൈക്കമാന്‍ഡിനെതിരെ പറയുന്നതൊന്നും തങ്ങളുടെ പേരില്‍ പത്രത്തില്‍ കൊടുക്കരുതേയെന്ന അഭ്യര്‍ഥനയും പുറകെവന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്കെതിരെ കേരളത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തുനിന്നാണ് തുടങ്ങിയത്. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ധിക്കാരപരമായെന്നും കാലങ്ങളായി പ്രവര്‍ത്തിച്ച നേതാക്കളെ നിഷേധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഗ്രൂപ്പ് ഭേദമെന്യേയാണ് പ്രതിഷേധം. രണ്ടു കാര്യങ്ങളാണ് രാഹുല്‍ഗാന്ധിയുടെ പക്വതയില്ലായ്മയ്ക്കും വിവരക്കേടിനും ഉദാഹരണമായി സംസ്ഥാനത്തെ യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ടി സിദ്ദിഖിന് സീറ്റ് നിഷേധിച്ചതാണ് ആദ്യത്തേത്. കേരളത്തില്‍ ആരും കണ്ടിട്ടുപോലുമില്ലാത്ത കെ ടി ബെന്നിയെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം രണ്ടാമത്തേത്. സിദ്ദിഖിനും ഒപ്പമുള്ളവര്‍ക്കും സീറ്റ് നല്‍കാനാകില്ലെന്ന് രാഹുല്‍ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. യൂത്ത്കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ തന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചത് സിദ്ദിഖാണെന്ന കാരണത്താലായിരുന്നു ഇത്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സിദ്ദിഖിന് സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ നടത്തിയ എല്ലാ ശ്രമവും പാഴായി. സിദ്ദിഖിന് സീറ്റ് നല്‍കുന്ന പ്രശ്നമില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ചുനിന്നു.

ബെന്നിയുടെ സീറ്റുമായി ബന്ധപ്പെട്ടും രാഹുലിന്റെ നിലപാട് ഉറച്ചതായിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പലവട്ടം വാതില്‍ക്കല്‍ കാത്തുനിന്നിട്ടും രാഹുല്‍ 'ദര്‍ശനം നല്‍കിയില്ല'. ഒടുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി സംസ്ഥാനനേതാക്കളുടെ വികാരം ഫോണില്‍ അറിയിച്ചെങ്കിലും താന്‍ പറഞ്ഞതുപോലെ ചെയ്താല്‍ മതിയെന്ന ആജ്ഞയാണ് രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായത്.
(വിജേഷ് ചൂടല്‍)

1 comment:

  1. Dear Sir,

    I am 56 years + and find the web site a bit difficult to read because the back ground and the letters are almost the same colour... I would respectfully suggest that you do adjust the web page so that it is a bit easier for the likes of me to read...

    ReplyDelete